ആകാശത്തിലെ പറവകൾ!

മുകളിൽ കൊടുത്തിരിക്കുന്നതും ഞാൻ മൊബൈൽ ഫോണിൽ പകർത്തിയതുമായ ഈ ചിത്രം പങ്കു വെക്കുന്നതിനും വേണ്ടിയാണ്  ഈ ചെറു കുറിപ്പ് എഴുതുന്നത്.

അതിൽ കൊടുത്തിരിക്കുന്ന വചന ഭാഗം യേശുക്രിസ്തുവിന്റെ ഗിരി പ്രഭാഷണത്തിൽനിന്നുള്ളതാണ്:

ആകാശത്തിലെ പറവകളെ നോക്കുവിൻ; അവ വിതയ്ക്കുന്നില്ല, കൊയ്യുന്നില്ല, കളപ്പുരയിൽ കൂട്ടിവയ്ക്കുന്നതുമില്ല; എങ്കിലും സ്വർഗസ്ഥനായ നിങ്ങളുടെ പിതാവ് അവയെ പുലർത്തുന്നു; അവയെക്കാൾ നിങ്ങൾ ഏറ്റവും വിശേഷതയുള്ളവരല്ലയോ?” (മത്തായി 6:26)

ജീവന്നായിക്കൊണ്ടും ശരീരത്തിന്നായിക്കൊണ്ടും നിങ്ങൾ ആകുലപ്പെടരുത്  എന്നുള്ളതാണ് ഈ വചന ഭാഗത്തിന്റെ ഉള്ളടക്കം. വിശ്വാസിയായ ഒരു മനുഷ്യന് ആവശ്യമുള്ളതെന്തെന്ന് പിതാവായ ദൈവം അറിയുന്നു; ആ വക കാര്യങ്ങളിൽ പിന്നെയും വിശ്വാസി ആകുലപ്പെടാതെ ആദ്യമേ ദൈവത്തിന്റെ രാജ്യവും നീതിയും അന്വേഷിക്കട്ടെ എന്നുള്ളതായ ദൈവതാല്പര്യമാണ് ഇവിടെ തെളിഞ്ഞുവരുന്നത്.

വിശ്വാസത്തിലേക്ക് വന്ന വ്യക്തി ഇങ്ങനെയുള്ള കാര്യങ്ങളിൽ ആകുലപ്പെടരുതെന്നും വിശ്വാസത്തിലേക്ക് ഉറപ്പോടെ കടന്നു വരേണമെന്നുള്ളതും രണ്ടു യജമാനനെ ഒരേസമയം സേവിക്കുവാൻ കഴിയുകയില്ലെന്നും, അതുകൊണ്ടു തന്റെ പഴയ യജമാനനായ പാപത്തെ വെടിഞ്ഞു ക്രിസ്തുവിനെ ധൈര്യത്തോടെ സേവിക്കേണ്ടത് അനിവാര്യവും നിർബന്ധിതവുമായ ഒരു കാര്യമാണെന്നും ഈ വചന ഭാഗത്തുനിന്നും മനസ്സിലാക്കാം.

അവൻ നിങ്ങൾക്കായി കരുതുന്നതാകയാൽ നിങ്ങളുടെ സകല ചിന്താകുലവും അവന്റെ മേൽ ഇട്ടുകൊൾവിൻ. (1 പത്രൊസ് 5:7)

ഇതിനോടുകൂടെ മറ്റൊരു സന്ദർഭം കൂടി വിവരിക്കുവാനായിട്ടു ഞാനാഗ്രഹിക്കുന്നു. വേറൊരു കൂട്ടം പറവയെ കുറിച്ചാണത്. അതിനായി നമുക്ക് മത്തായിയുടെ പുസ്തകത്തിൽ നിന്നും മറ്റൊരു വാക്യം വായിക്കാം.

അവൻ അവരോടു പലതും ഉപമകളായി പ്രസ്താവിച്ചതെന്തന്നാൽ: “വിതെക്കുന്നവൻ വിതെപ്പാൻ പുറപ്പെട്ടു. വിതെക്കുമ്പോൾ ചിലതു വഴിയരികെ വിണു; പറവകൾ വന്നു അതു തിന്നു കളഞ്ഞു. (മത്തായി 13:3-4)

ഇതിന്റെ വ്യാഖ്യാനം യേശു തന്നെ തന്റെ ശിഷ്യന്മാർക്ക് വിവരിച്ചുകൊടുക്കുന്നത് 18 മുതലുള്ള വാക്യങ്ങളിൽ നിന്നും കാണാം.

എന്നാൽ വിതെക്കുന്നവന്റെ ഉപമ കേട്ടുകൊൾവിൻ. ഒരുത്തൻ രാജ്യത്തിന്റെ വചനം കേട്ടിട്ടു ഗ്രഹിക്കാഞ്ഞാൽ ദുഷ്ടൻ വന്നു അവന്റെ ഹൃദയത്തിൽ വിതെക്കപ്പെട്ടതു എടുത്തുകളയുന്നു; ഇതത്രെ വഴിയരികെ വിതെക്കപ്പെട്ടതു. (മത്തായി 13:18-19)


ദുഷ്ടനെ ഒരു പറവയോടാണ് യേശുക്രിസ്തു ഇവിടെ ഉപമിച്ചിരിക്കുന്നത്. വിതെക്കുന്നവൻ അഥവാ സുവിശേഷം അറിയിക്കുന്നവൻ വചനം മനുഷ്യരിലേക്ക് അറിയിക്കുമ്പോൾ അത് ഉൾക്കൊള്ളാതെയിരുന്നാൽ ദുഷ്ടൻ അഥവാ സാത്താൻ വചനത്തെ അവരുടെ ഹൃദയങ്ങളിൽ നിന്നും എടുത്തു കളയുന്നു എന്നുള്ള വസ്തുത ഇവിടെ ചൂണ്ടി കാണിക്കുന്നു.

നല്ല നിലത്തു വീണത് മാത്രമാണ് നൂറും അറുപതും മുപ്പതും മേനിയായി വിളഞ്ഞത്. അതുകൊണ്ടുതന്നെ നിലത്തെ കാടും മുള്ളും കല്ലും ഒക്കെ മാറ്റി നിലം നല്ലവണ്ണം ഉഴുതു ഒരുക്കിയിട്ടേ വിത്ത് (വചനം) വിതക്കാവൂ. അപ്പോൾ മാത്രമേ നല്ലൊരു വിളവ് (വിശ്വാസത്തിന്റെ അനുസരണം) വിതക്കാരന് ലഭിക്കുകയുള്ളു. മനുഷ്യർ എല്ലാവരും തന്നെയും സുവിശേഷത്തിന്റെ ഫലം പുറപ്പെടുവിക്കണമെങ്കിൽ വചനത്താൽ ഒരുക്കപ്പേടേണ്ടത് ആവശ്യമാണെന്ന് ഇതിൽ നിന്നും വ്യക്തം.

ഒരു വാക്യം കൂടി പങ്കുവെച്ച്കൊണ്ട് ഇവിടെ നിർത്തട്ടെ.

തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന്നു ദൈവം അവനെ നല്കുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു. (യോഹന്നാന്‍ 3:16)

വിശ്വാസത്താൽ ദൈവമക്കളായിത്തീരുവാൻ, നീതീകരിക്കപ്പെട്ട് ശുദ്ധന്മാരായിത്തീരുവാൻ, പരിശുദ്ധാത്മാവിനെ പ്രാപിച്ച്  പുതു വ്യക്തിത്വത്തിൽ ജീവിക്കുവാൻ യേശു നിങ്ങളെ വിളിക്കുന്നു.

കർത്താവായ യേശുക്രിസ്തുവിന്റെ നാമം മഹത്ത്വപ്പെടട്ടെ. ആമേൻ. 🙏 

Post a Comment (0)
Previous Post Next Post